നാമിപ്പോള്‍ ടെലിവിഷന്‍ ചാനലുകളില്‍ കണ്ടുകൊണ്ടിരിക്കുന്നതാണ് വിപ്ലവം എങ്കില്‍ അത് സമീപകാലത്തരങ്ങേറിയവയിൽ ഏറെ അസുഖകരവും മനസ്സിലാക്കാനാവത്തതുമാണെന്നത് പറയാതെ വയ്യ. ജന്‍ ലോക്‍പാല്‍ ബില്ലിനെക്കുറിച്ച് നിങ്ങള്‍ക്കിപ്പോള്‍ എന്തൊക്കെ ചോദ്യങ്ങളുണ്ടോ, അവയ്ക്കെല്ലാം ലഭിച്ചേക്കാവുന്ന ഉത്തരങ്ങള്‍ ഇവയായിരിക്കും : കൂട്ടത്തില്‍ നിന്ന് തെരഞ്ഞെടുക്കുക — 1. വന്ദേ മാതരം 2. ഭാരത് മാതാ കി ജയ് 3. ഇന്ത്യ ഈസ് അണ്ണാ, അണ്ണാ ഈസ് ഇന്ത്യ 4. ജയ് ഹിന്ദ്.

2011 ഏപ്രിലില്‍, അണ്ണാ ഹസാരെയുടെ ആദ്യത്തെ “മരണം വരെ നിരാഹാര”സമരം കുറച്ച് ദിവസം പിന്നിട്ടു കഴിഞ്ഞ സമയത്ത്, സ്വന്തം വിശ്വാസ്യതക്ക് ആഘാതമേല്‍പ്പിച്ചുകൊണ്ട് പുറത്ത് വന്ന വമ്പന്‍ കുംഭകോണങ്ങളില്‍ നിന്ന് ശ്രദ്ധതിരിക്കുവാനായി സര്‍ക്കാര്‍ അണ്ണാ ഹസാരെ ടീമിനെ (സിവില്‍ സൊസൈറ്റി ഗ്രൂപ്പുകാര്‍ തെരഞ്ഞെടുത്ത ബ്രാന്‍ഡ് നാമമാണിത്), പുതിയ അഴിമതി വിരുദ്ധ നിയമത്തിനായുള്ള സംയുക്ത കരട് രൂപീകരണ സമിതിയില്‍ അംഗമാകുവാന്‍ ക്ഷണിച്ചു. കുറച്ച് മാസം കഴിഞ്ഞപ്പോള്‍ സര്‍ക്കാര്‍ ഈ ശ്രമം ഉപേക്ഷിക്കുകയും തങ്ങളുടെ തന്നെ ഒരു ബില്‍ പാര്‍ലിമെന്റിന്റെ മേശപ്പുറത്ത് വെക്കുകയും ചെയ്തു. ആ ബില്ലാകട്ടെ ഗൌരവമായി എടുക്കാന്‍ കഴിയാത്തവണ്ണം പിഴവുകളുള്ളതും.

അണ്ണാ ഹസാരെയുടെ വഴികള്‍ ഗാന്ധിയന്‍ ആയിരിക്കാം, അദ്ദേഹത്തിന്റെ ആവശ്യങ്ങള്‍ പക്ഷേ തീര്‍ച്ചയായും അല്ല. അധികാരവികേന്ദ്രീകരണത്തെക്കുറിച്ചുള്ള ഗാന്ധിയന്‍ സങ്കല്‍പ്പങ്ങള്‍ക്ക് വിരുദ്ധമായി, ജന്‍ ലോക്പാല് ബില്‍ എന്നത് ഒരു കഠിനമായ (ഡ്രാക്കോണിയന്‍) അഴിമതിവിരുദ്ധ നിയമമാണ്. താഴെ തട്ടിലുള്ള സര്‍ക്കാര്‍ ജീവനക്കാരന്‍ മുതല്‍ പ്രധാനമന്ത്രി വരെയുള്ളവര്‍, നീതിപീഠം, പാര്‍ലിമെന്റ് അംഗങ്ങള്‍, ബ്യൂറോക്രസി എന്നിവയെയെല്ലാം മേല്‍ പൊലീസിംഗിനു അധികാരമുള്ള, ആയിരക്കണക്കിനു ജീവനക്കാരുള്ള, ഒരു ഭരണസംവിധാനത്തെ ശ്രദ്ധാപൂർവം തെരഞ്ഞെടുക്കപ്പെടുന്ന ഒരു പാനല്‍ നിയന്ത്രിക്കുന്ന ഒരു സംവിധാനമാണിത്. ലോക് പാലിന് അന്വേഷണം, നിരീക്ഷണം, ശിക്ഷ എന്നിവയ്ക്കുള്ള അധികാരമുണ്ടായിരിക്കും. സ്വന്തമായി ജയിലറകള്‍ ഉണ്ടാകില്ല എന്നതൊഴിച്ചാല്‍, അത് തികച്ചും സ്വതന്ത്രമായൊരു ഭരണ സംവിധാനമായി പ്രവര്‍ത്തിക്കും. ഇന്ന് നമുക്കു നിലവിലുള്ള ചീര്‍ത്ത, ഉത്തരവാദിത്തമില്ലാത്ത, അഴിമതിനിറഞ്ഞ ഒന്നിനെതിരെ.ഒന്നിനു പകരം രണ്ട് പ്രഭുവാഴ്ചകള്‍.
ഇത് ഫലപ്രദമാകുമോ ഇല്ലയോ എന്നത് അഴിമതി എന്നതിനെ നമ്മള്‍ എങ്ങിനെ കാണുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു. അഴിമതി എന്നത് ഒരു നിയമപ്രശ്നം മാത്രമാണോ, സാമ്പത്തിക തിരിമറിയും കൈക്കൂലിയും മാത്രമാണോ, അതോ അത് വളരെച്ചെറിയൊരു ന്യൂനപക്ഷത്തിന്റെ കരങ്ങളില്‍ അധികാരം കേന്ദ്രീകരിക്കപ്പെട്ടിരിക്കുന്ന പെരുകുന്ന അസമത്വമുള്ള ഒരു സമൂഹത്തിലെ വിനിമയോപാധിയാണോ ? തെരുവുകച്ചവടം നിരോധിക്കപ്പെട്ടതും ഷോപ്പിംഗ് മാളുകള്‍ നിറഞ്ഞതുമായ ഒരു നഗരം സങ്കല്‍പ്പിക്കുക. റോന്തുപോലീസുകാരനും മുനിസിപ്പല്‍ ജീവനക്കാരനും കൈക്കൂലി നല്‍കി നിയമം ലംഘിച്ച് ഒരു തെരുവുകച്ചവടക്കാരി ഷോപ്പിംഗ് മാളുകളില്‍ നിന്ന് സാധനം വാങ്ങാന്‍ കഴിവില്ലാത്തവര്‍ക്കായി തന്റെ ഉല്പന്നങ്ങള്‍ വില്‍ക്കുന്നുവെന്ന് കരുതുക. അതത്ര വലിയൊരു പാതകമാണോ? ഭാവിയിലിനി അവള്‍ ലോക്പാല്‍ പ്രതിനിധികള്‍ക്കും എന്തെങ്കിലും കൊടുക്കേണ്ടി വരുമോ? ജനത്തിനു വണങ്ങാന്‍ പുതിയൊരു അധികാരകേന്ദ്രത്തെക്കൂടി ഉണ്ടാക്കലാണോ അതോ സാമൂഹ്യഘടനയിലെ അസമത്വങ്ങളെ സംബോധന ചെയ്യുക എന്നതാണോ സാധാരണക്കാരന്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ക്കുള്ള പ്രതിവിധി ?



ശരിക്കും ആരാണീ പുതിയ വിശുദ്ധന്‍, ഈ പുതിയ ജനശബ്ദം ? അടിയന്തിരപ്രാധാന്യമുള്ള ഒരു കാര്യത്തിലും ഇയാള്‍ എന്തെങ്കിലും പറഞ്ഞിട്ടുള്ളതായി നമ്മള്‍ കേട്ടിട്ടില്ല. അയാളുടെ ചുറ്റുവട്ടത്തെ കര്‍ഷക ആത്മഹത്യകളെപ്പറ്റിയോ അല്പമകലത്തുള്ള 'ഓപ്പറേഷന്‍ ഗ്രീന്‍ ഹണ്ടി'നെപ്പറ്റിയോ ഒന്നും. സിംഗൂരിനെപ്പറ്റിയോ നന്ദിഗ്രാമിനെപ്പറ്റിയോ ലാല്‍ഗറിനെപ്പറ്റിയോ പൊസ്കോയെപ്പറ്റിയോ പ്രത്യേകസാമ്പത്തികമേഖലപ്രശ്നങ്ങളെപ്പറ്റിയോ ഒന്നും. മധ്യേന്ത്യയിലെ കാടുകളിലേക്ക് ഇന്ത്യന്‍ സൈന്യത്തെ അയക്കാനുള്ള സര്‍ക്കാരിന്റെ പദ്ധതിയെപ്പറ്റിയും ഇയാളെന്തെങ്കിലും കാഴ്ചപ്പാടുപങ്കുവച്ചതായി നമുക്കറിവില്ല.
എങ്കിലും, ഏതിനും പുള്ളി രാജ് താക്കറേയുടെ "മറാത്തി മാനൂമാരുടെ അപരവിരോധ"ത്തെ പിന്തുണയ്ക്കുന്നുണ്ട്. മുസ്ലീം വംശഹത്യയ്ക്ക് മേല്‍നോട്ടം വഹിച്ച ഗുജറാത്ത് മുഖ്യമന്ത്രിയുടെ 'വികസനമാതൃക'യെ പുകഴ്ത്തിയിട്ടുമുണ്ട് (പൊതുപ്രതിഷേധത്തെത്തുടര്‍ന്ന് അണ്ണാ ആ പ്രസ്താവന പിന്‍വലിച്ചു, എങ്കിലും അഭിനന്ദനം പിന്‍വലിച്ചതായി കാണുന്നില്ല).
ബഹളങ്ങള്‍ക്കിടയിലും പത്രപ്രവര്‍ത്തകര്‍ ചെയ്യേണ്ട പണി ചെയ്യാന്‍ സ്വബോധമുള്ള ജേർണലിസ്റ്റുകള്‍ തയ്യാറായി. അതുകൊണ്ട് നമുക്ക് അണ്ണായുടെ പഴയ ആര്‍ എസ് എസ് ബന്ധത്തെപ്പറ്റിയറിയാം. അണ്ണയുടെ റാലേഗാവ് സിദ്ധിയെപ്പറ്റി പഠിച്ച മുകുള്‍ ശര്‍മ്മയില്‍ നിന്ന് നാം അതിനെപ്പറ്റി കേട്ടിട്ടുണ്ട്, 25 വര്‍ഷമായി ഒരു ഗ്രാമപഞ്ചായത്തോ സഹകരണസംഘം തെരഞ്ഞെടുപ്പോ നടക്കാത്ത ഗ്രാമ്യസമൂഹത്തിന്റെ കഥകള്‍. നമുക്കറിയാം, "ഹരിജന"ത്തെപ്രതി അണ്ണായ്ക്കുള്ള മനോഭാവമെന്തെന്ന് : "എല്ലാ ഗ്രാമത്തിലും ഒരു ചമാറും [ചെരുപ്പുകുത്തി] സുനാറും [തട്ടാന്‍], കുമ്ഹാറും [കുശവന്‍] അതുപോലുള്ളവരും വേണം എന്നത് മഹാത്മാഗാന്ധിയുടെ ദര്‍ശനമായിരുന്നു. അവരെല്ലാം അവരവര്‍ക്ക് പറഞ്ഞിട്ടുള്ള തൊഴിലു ചെയ്യുമ്പോള്‍ ഒരു ഗ്രാമം സ്വയം പര്യാപ്തമായിക്കോളും. റാലേഗാവ് സിദ്ധിയില്‍ ഞങ്ങളിതാണ് നടപ്പിലാക്കുന്നത്." അണ്ണായുടെ കൂട്ടത്തിലുള്ളവര്‍ സംവരണ വിരുദ്ധ("മെറിറ്റനുകൂല") സംഘമായ യൂത്ത് ഫോര്‍ ഇക്വാളിറ്റി പോലുള്ള സംഘടനകളിലും പ്രവര്‍ത്തിക്കുന്നതില്‍ അത്ഭുതമുണ്ടോ ?

ഓര്‍ക്കുന്നുണ്ടോ? ജന്‍ ലോക്‌പാല്‍ ബില്ലിനുവേണ്ടിയുള്ള യജ്ഞം ചൂടുപിടിച്ചത് വിക്കിലീക്സിന്റെയും 2ജി സ്പെക്ട്രമടക്കമുള്ള കുറേ നാണംകെട്ട കുംഭകോണങ്ങളുടെയും വെളിച്ചപ്പെടലിന്റെ കാലത്തായിരുന്നു. പ്രധാന കോര്‍പ്പറേറ്റുകള്‍, മുതിര്‍ന്ന പത്രപ്രവര്‍ത്തകര്‍, സര്‍ക്കാരിലെ മന്ത്രിമാര്‍ പിന്നെ കോണ്‍ഗ്രസ്സിന്റെയും ബിജെപിയുടെയുമൊക്കെ കുറേ രാഷ്ട്രീയക്കാര്‍ എന്നിവരെല്ലാം ഉള്‍പ്പെട്ട, ആയിരക്കണക്കിനു കോടികളുടെ പൊതുമുതല്‍ ഊറ്റിയ കുംഭകോണങ്ങളായിരുന്നു അവ. അനേകവര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യമായിട്ടാണ് ജേര്‍ണലിസ്റ്റ് - ലോബിയിസ്റ്റ് കൂട്ടങ്ങള്‍ നാണം കെട്ടത്. കോര്‍പ്പറേറ്റ് ഇന്ത്യയുടെ തലപ്പത്തെ ചില പ്രധാനികള്‍ ജയിലിലാവുമെന്ന സ്ഥിതിവരെ എത്തിയിരുന്നു ഒരിടയ്ക്ക്. ഒരു " അഴിമതിവിരുദ്ധ" ബഹുജന പ്രക്ഷോഭത്തിനു എത്ര അനുയോജ്യമായ സമയം . അല്ല, അങ്ങനെ ആയിരുന്നോ?
സര്‍ക്കാരുകള്‍ തങ്ങളുടെ പരമ്പരാഗത ഉത്തരവാദിത്വങ്ങളില്‍ നിന്ന് പിന്മാറുകയും കോര്‍പ്പറേഷനുകളും എന്‍.ജി.ഒ കളും സര്‍ക്കാരിന്റെ ചുമതലകള്‍ ( ജലവിതരണം, വൈദ്യുതി, ഗതാഗതം, ടെലികമ്യൂണിക്കേഷന്‍, ഖനനം, ആരോഗ്യം, വിദ്യാഭ്യാസം) ഏറ്റെടുക്കുകയും ചെയ്യുന്ന ഒരു സമയത്ത്; കോര്‍പ്പറേറ്റുകള്‍ നടത്തുന്ന മാധ്യമങ്ങള്‍ അവയുടെ ഭീഷണമായ അധികാരവും വ്യാപ്തിയും കൊണ്ട് പൊതുജനഭാവനയെ നിയന്ത്രിക്കാന്‍ ശ്രമിക്കുന്ന ഒരു സമയത്ത്, നാം കരുതുക ഈ സ്ഥാപനങ്ങളെല്ലാം - കോര്‍പ്പറേഷനുകള്‍, മാധ്യമങ്ങള്‍, എന്‍.ജി.ഒ കള്‍ - ലോക്പാല്‍ ബില്ലിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തപ്പെടുമെന്നാണ്. എന്നാല്‍, ഈ ബില്‍ ഇവരെയെല്ലാം പൂര്‍ണ്ണമായും ഒഴിവാക്കിയിരിക്കുന്നു.

ദിവസേനം 20 രൂപ വരുമാനത്തില്‍ ജീവിക്കുന്ന 83 കോടി ജനങ്ങള്‍ക്ക് അവരെ ദരിദ്രരാക്കുകയും രാജ്യത്തെ ഒരു ആഭ്യന്തരയുദ്ധത്തിലേക്ക് തള്ളിവിടുകയും ചെയ്യുന്ന ഒരു കൂട്ടം നയങ്ങളെ ഒന്നുകൂടി ബലപ്പെടുത്തുക വഴി എന്തെങ്കിലും പ്രയോജനം ലഭിക്കുമോ?
അങ്ങേയറ്റം ഭയാനകമായ ഈ പ്രതിസന്ധി രൂപമെടുത്തിട്ടുള്ളത് ജനങ്ങളെ പ്രതിനിധീകരിക്കാത്ത കോടീശ്വര രാഷ്ട്രീയക്കാരും ക്രിമിനലുകളും നിറഞ്ഞ നിയമനിര്‍മാണസഭകള്‍ ഉള്‍ക്കൊള്ളുന്ന ഇന്ത്യയുടെ പ്രാതിനിധ്യ ജനാധിപത്യത്തിന്റെ സമ്പൂര്‍ണ പരാജയത്തിലൂടെയാണ് ; ഇതില്‍ പൊതുജനങ്ങള്‍ക്ക് പ്രാപ്യമായ ഒറ്റ ജനാധിപത്യസ്ഥാപനവും ഇല്ല. പതാകവീശല്‍ കണ്ട് വിഡ്ഡികളാകരുത്. അഫ്ഗാന്‍ യുദ്ധപ്രഭുക്കള്‍ നടത്തുന്ന ഏതൊരു യുദ്ധത്തെയും പോലെ മാരകമായതും മാടമ്പിഭരണത്തിലേക്ക് ഇന്ത്യയെ പരുവപ്പെടുത്തിയെടുക്കുന്നതിനുള്ളതുമായ ഒരു യുദ്ധമാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്. ഇതില്‍ നഷ്ടപ്പെടാന്‍ നമുക്കു വളരെ വളരെ കൂടുതലുണ്ടെന്ന് മാത്രം.
Reference :
അരുന്ധതി റോയ് ദി ഹിന്ദു ദിനപ്പത്രത്തിലെഴുതിയ I'd rather not be Anna എന്ന ലേഖനത്തിന്റെ സ്വതന്ത്ര പരിഭാഷ..
Workers forum