Thursday

മിനിമം യോഗ്യത


ഉടന്‍ ആരംഭിക്കുന്ന ബുദ്ധിജീവി വെബ്‍സൈറ്റിലേക്ക് ആനുകാലിക മലയാള സിനിമയെപ്പറ്റി റിവ്യൂ നടത്തുന്നതിന് നല്ല മലയാളത്തില്‍ കഠിനവാക്കുകളറിയാവുന്ന,ഒരു ഉന്മാദമൂര്‍ഛയില്‍ മിനിമം രണ്ടു കിലോമീറ്ററെങ്കിലും ടൈപ്പ് ചെയ്തു കൂട്ടാന്‍ കഴിയുന്ന മനോരോഗികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു.സന്തോഷ് പണ്ഡിറ്റിനെ യു ട്യൂബ് പ്രേക്ഷകര്‍ താരമാക്കിയതുപോലെ ടിയാനെ ബുദ്ധിജീവിയായ വെബ്‍സൈറ്റ് എഡിറ്റര്‍ നിഷ്ടകളങ്കമായെന്ന മട്ടില്‍ പ്രോല്‍സാഹിപ്പിക്കുകയും വായനക്കാരുടെ വെറുപ്പ് പരമാവധി വാങ്ങിക്കൂട്ടി പ്രശസ്തനാക്കുകയും ചെയ്യുന്നതായിരിക്കും.
അപേക്ഷകര്‍ക്കു മിനിമം യോഗ്യത എന്നൊന്നില്ല.എങ്കിലും കോമണ്‍സെന്‍സ് ഉണ്ടാവരുത് എന്നത് നിര്‍ബന്ധമാണ്. സ്വന്തമായി ഒരു സീന്‍ എഴുതാനോ എഴുതിയ സീന്‍ ചിത്രീകരിക്കാനോ ശേഷിയുണ്ടാവരുത്.രണ്ടു കൊച്ചുകുട്ടികള്‍ മണ്ണില്‍ കളിക്കുന്ന രണ്ടു സെക്കന്‍ഡുള്ള ഷോട്ടിനെപ്പോലും പ്രകൃതിവിരുദ്ധവും ദളിത് വിരുദ്ധവും മതവിരുദ്ധവുമായി വ്യാഖ്യാനിക്കാനും വ്യക്തമായി എഴുതി പിടിപ്പിക്കാനുമുള്ള കഴിവ് ഉണ്ടായിരിക്കണം.ആയിരം പേര്‍ കാണുന്ന സിനിമയുടെ റിവ്യൂ പതിനായിരം പേരെക്കൊണ്ടു വായിപ്പിക്കാനും ആ റിവ്യൂവിനെപ്പറ്റി അയ്യായിരം പേരെക്കൊണ്ട് പ്രതികരണം എഴുതിക്കാനും ആ പ്രതികരണങ്ങള്‍ അന്‍പതിനായിരം പേര്‍ക്കു ഷെയര്‍ ചെയ്യാനും അത്തരത്തില്‍ റിവ്യൂ എഴുതുന്ന ആള്‍ക്കും ബുദ്ധിജീവി വെബ്‍സൈറ്റിനും പ്രയോജനം ഉണ്ടാകുന്ന തരത്തില്‍ വേണം റിവ്യൂ ചമയ്‍ക്കാന്‍ (സന്തോഷ് പണ്ഡിറ്റ് അപേക്ഷിക്കേണ്ടതില്ല).
അപേക്ഷക്കിനാഗ്രഹിക്കുന്നവര്‍ മനസ്സില്‍ വയ്ക്കേണ്ട കാര്യങ്ങള്‍ ഇവയാണ്.
1.നല്ല സിനിമകള്‍ എണ്‍പതുകളോടെ അവസാനിച്ചു.
2.പത്മരാജനാണ് മലയാളത്തിലെ ഏറ്റവും വലിയ സംവിധായകപ്രതിഭ.
3.വാണിജ്യസിനിമകളാണ് സിനിമയുടെ ശാപം.
4.സ്വന്തമായി സിനിമ ഉണ്ടാക്കാന്‍ വിവരമുളള ആരും മലയാളത്തിലില്ല.
5.തൊണ്ണൂറുകള്‍ക്കു ശേഷം വന്നിട്ടുള്ള എല്ലാ മലയാള സിനിമകളും ഇംഗ്ലിഷ് സിനിമകളുടെ കോപിയാണ്.
6.ജനങ്ങള്‍ ഇഷ്ടപ്പെടുന്ന സംവിധായകരെല്ലാം ഫ്രോഡുകളാണ്.
7.ഹിറ്റാവുന്ന സിനിമകളുടെ പ്രേക്ഷകര്‍ ലോ ക്ലാസ് പുഴുക്കള്‍ ആണ്.
8.എല്ലാ സിനിമയും ദളിത്-ന്യൂനപക്ഷ പീഡനം ആണ് ഉദ്ദേശിക്കുന്നത്.
9.സ്ത്രീയെ ചവുട്ടിയരക്കുന്ന തരത്തിലുള്ള കഥാപാത്രങ്ങളേ മലയാള സിനിമയില്‍ ഉണ്ടാവൂ.
10.ആരും ശ്രദ്ധിക്കാത്ത സിനിമകള്‍ നല്ല സിനിമകളാണ്.
ഇനി പറയുന്ന യോഗ്യതകള്‍ പ്ലസ് ആയി പരിഗണിക്കും.
1.ഏത് സീന്‍ കൊടുത്താലും അതിനെ നാലായി വ്യാഖ്യാനിക്കാനുള്ള കഴിവ്:- സിനിമയെ അതുണ്ടാക്കിയവനെ ഭയപ്പെടുന്ന തരത്തില്‍ വ്യാഖ്യാനിക്കാനുള്ള കഴിവാണ് ഒരു നീരുപകന്റെ ആയുധം.സൂര്യന്‍ ഉദിച്ചു വരുന്ന സ്റ്റാറ്റിക് ഷോട്ടിനെപ്പോലും നാലു തരത്തില്‍ വ്യാഖ്യാനിക്കാന്‍ കഴിയുന്നവനായിരിക്കണം നിരൂപകന്‍. ഉദാഹരണത്തിന് സൂര്യനെ കടന്നുപോകുന്ന കറുത്ത പക്ഷി, സവര്‍ണരുടെ ജീവിതത്തില്‍ ഒരു ദളിതനുയര്‍ത്തുന്ന വെല്ലുവിളിയെ ആണ് സൂചിപ്പിക്കുന്നതെന്നും,സൂര്യന്‍ കടലില്‍ താഴുന്നത് കാണിക്കുന്നതിലൂടെ ബ്രാഹ്മണ്യത്തെ മുക്കിക്കൊല്ലുന്നതിന്റെ സംതൃപ്തിയാണ് സംവിധായകന്‍ നേടുന്നതെന്നും,ഇരുട്ടില്‍ തീരത്തേക്ക് മെല്ലെ അലയടിക്കുന്ന തിരമാല- നിസ്സഹായയായി മലര്‍ന്നു കിടക്കുന്ന തീരത്തിന്റെ മാറില്‍ ചുംബിക്കുന്ന തിരമാലകളുടെ അഭിനിവേശം കാണിക്കുന്നതിലൂടെ യുവതലമുറയെ വഴിതെറ്റാന്‍ പ്രേരിപ്പിക്കുന്നു എന്നും വിവിധ തരത്തില്‍ വ്യാഖ്യാനിക്കാന്‍ കഴിയണം.
2.സിനിമയെ ഒരിക്കലും സിനിമയായി കാണാതിരിക്കാനുള്ള കഴിവ്:- സിനിമ എന്ന മാധ്യമത്തെ സിനിമയായി കാണാനോ ആസ്വദിക്കാനോ ശ്രമിച്ചാല്‍ പോയി.അതിനെ ദളിത് വിരുദ്ധ,ന്യൂനപക്ഷവിരുദ്ധ,സ്ത്രീവിരുദ്ധ പരിപ്രേക്ഷ്യത്തിന്റെ മേലുള്ള കടന്നാക്രമണയായി വേണം കാണാന്‍. ഓരോ സിനിമയും ഇത്തരത്തില്‍ എങ്ങനെ ദളിത് വിരുദ്ധവും സ്ത്രീ വിരുദ്ധവും ആകുന്നുവെന്നാണ് നിരൂപകന്‍ പരിശോധിക്കേണ്ടത്. അല്ലാതെ പാട്ട് നന്നായി, സീനുകള്‍ മനോഹരമായി തുടങ്ങിയ അലമ്പ് അഭിപ്രായങ്ങള്‍ ഒരിക്കലും പറഞ്ഞുകൂടാ.
3.ഒറിജിനല്‍ ഇംഗ്ലിഷ് സിനിമ കണ്ടെത്താനുള്ള കഴിവ്:- എല്ലാ മലയാള സിനിമയും ഏതെങ്കിലും ഇംഗ്ലിഷ് സിനിമയില്‍ നിന്നു മോഷ്ടിക്കുന്നവയാണ് എന്ന വിശ്വാസത്തില്‍ ഉറച്ചു നില്‍ക്കുകയും അത്തരത്തില്‍ മലയാളസിനിമയുടെ പ്രേമേയം ഗൂഗിളില്‍ സേര്‍ച്ച് ചെയ്ത് അതിനോട് ഏറ്റവും അടുത്തു നില്‍ക്കുന്ന ഇംഗ്ലിഷ്,കൊറിയന്‍,ഫ്രഞ്ച്,സ്പാനിഷ് സിനിമകളുടെ പേരുകള്‍ തപ്പിയെടുത്ത് അതിലേതെങ്കിലും ഒന്നിന്റെ കോപ്പിയാണ് നിരൂപിക്കുന്ന മലയാള സിനിമ എന്നാരോപിക്കേണ്ടത് വളരെ അത്യാവശ്യമുള്ള കാര്യമാണ്. അങ്ങനെ ചെയ്യുന്നതിലൂടെയേ പത്തിരുനൂറാളുകള്‍ രണ്ടു മാസം ചെയ്ത അധ്വാനം പാഴാണെന്നും സിനിമയുമായി ബന്ധപ്പെട്ട എല്ലാവരും മനോരോഗിയായ നിരൂപകനെക്കാള്‍ ലോകവിവരവും കോമണ്‍സെന്‍സും കുറ‍ഞ്ഞവരാണെന്നും വായനക്കാരെ ബോധ്യപ്പെടുത്താനാവൂ.
ഇത്രയുമായാല്‍ നിങ്ങള്‍ക്ക് ധൈര്യമായി അപേക്ഷിക്കാം.അപേക്ഷകളോടൊപ്പം മലയാള സിനിമയെ നിങ്ങള്‍ എത്ര മാത്രം വെറുക്കുന്നു എന്നു രണ്ടു ഫുള്‍സ്കാപില്‍ കവിയാതെ എഴുതുക.എല്ലാ അപേക്ഷകളും അയക്കേണ്ട വിലാസം.
ദി എഡിറ്റര്‍,
ബുദ്ധിജീ.വി
കട്ടപ്പന,ഇടുക്കി.











Reference : Berly Thomas

No comments:

Post a Comment